Latest News From Kannur

ലോകത്തിനു മുന്നില്‍ മുഖം മറച്ച് ഇരിക്കേണ്ടി വരുന്നു’; വര്‍ഷം റോഡ് അപകടങ്ങളില്‍ മരിക്കുന്നത് 1.78 ലക്ഷം പേരെന്ന് ഗഡ്കരി

0

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 1.78 ലക്ഷം പേര്‍ മരിക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മരിക്കുന്നവരില്‍ അറുപത് ശതമാനവും 18നും 34വയസ്സിനും ഇടയിലുള്ളവരാണെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. ആളുകള്‍ നിയമം പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നും ടൂവിലര്‍ ഉപയോഗിക്കമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതും ഡ്രൈവര്‍മാര്‍ റെഡ് സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ താന്‍ മുഖം മറച്ച് ഇരിക്കുകയാണ് ചെയ്യാറെന്ന് ഗഡ്കരി പറഞ്ഞു. താന്‍ ഗതാഗതമന്ത്രിയായി ചുമതലേയറ്റപ്പോള്‍ റോഡപകടങ്ങളില്‍ അന്‍പത് ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യമിട്ടത്. അതിന് കഴിഞ്ഞില്ല. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്നത് താന്‍ സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബസ് ബോഡി നിര്‍മ്മിക്കുന്നതില്‍ അന്താരാഷ്ട്ര നിലവാരം പാലിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. ബസില്‍ ജനല്‍ ചില്ലിന് സമീപം ചുറ്റിക ഉണ്ടായിരിക്കണമെന്നും അതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റോഡപകട മരണങ്ങളുടെ പട്ടികയില്‍ സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് ആണ് മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയുമാണ്. ഉത്തര്‍പ്രദേശില്‍ 23,000പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. തമിഴ്‌നാട്ടില്‍ ഇത് 18,000വും മഹാരാഷ്ട്രയില്‍ 15,000ലധികവും മധ്യപ്രദേശില്‍ ഇത് പതിനാലായിരവും ആണ്. ഡല്‍ഹിയില്‍ 1400 പേരും ബംഗളൂരവില്‍ 915 പേരും ജയ്പൂരില്‍ 850 പേരും വാഹനാപകടത്തില്‍ മരിച്ചതായി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.