മാഹി : ഡ്യൂട്ടിയിലുണ്ടായ പോലീസുകാരനെ മർദ്ദിച്ച കേസിൽ പ്രതിക്ക് മാഹി കോടതി 6 മാസത്തെ തടവ് ശിക്ഷ വിധിച്ചു.
വടകര പുറമേരിയിലെ കോയമ്പ്രത്ത് താഴെ കുനിയിൽ രഞ്ജിത്ത് രവീന്ദ്രൻ (33)ആണ് മദ്യലഹരിയിൽ പോലീസുകാരനെ മർദ്ദിച്ചത്. 2021 ഒക്ടോബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാഹി ലാഫാർമ റോഡിൽ കാറിൽ ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ പോയ പോലീസുകാരനെ മദ്യ ലഹരിയിലായിരുന്ന രഞ്ജിത്ത് അസഭ്യം പറയുകയും മർദ്ദിക്കുകയും,
നെറ്റിയിലും, കണ്ണിനും പരിക്കേറ്റ പോലിസുകാരൻ മാഹി ഗവ.ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. അന്നത്തെ മാഹി എസ്. എച്ച്. ഒ. എം. ഇളങ്കോ എ എസ്. ഐ. കിഷോർ കുമാർ എന്നിവരാണ് കേസന്വേഷിച്ചത്.
കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതിനും, യൂണിഫോം വലിച്ചു കീറിയതിനും രണ്ട് വകുപ്പുകളിലായി ആറ് മാസം വീതം തടവ് ശിക്ഷ
മജിസ്ട്രേട്ട് ബി. റോസ്ലിൻ വിധിച്ചു. രണ്ട് തടവ് ശിക്ഷകളും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും.
പ്രോസിക്യൂഷന് വേണ്ടി എ. പി. പി – എം. ഡി. തോമസ് ഹാജരായി