'ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല'; ട്രംപിന്റ അവകാശവാദം തളളി റഷ്യ

'ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല'; ട്രംപിന്റ അവകാശവാദം തളളി റഷ്യ

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റ പ്രസ്താവനയില്‍ പ്രതികരിച്ച് റഷ്യ.

മോസ്‌കോ: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റ പ്രസ്താവനയില്‍ പ്രതികരിച്ച് റഷ്യ. രാജ്യത്തുനിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയില്‍നിന്ന് ഔദ്യോഗികവിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവായ ദിമിത്രി പെസ്‌കോവ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്', അദ്ദേഹം പറഞ്ഞു.

റഷ്യന്‍ എണ്ണയ്ക്ക് പകരമായി ഇന്ത്യ യുഎസില്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ 25 ശതമാനത്തില്‍നിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.