അംഗൻവാടി അധ്യാപികയെ പിന്തുടർന്നു, കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു; എല്ലാം ആസൂത്രണം ചെയ്തത് പരിചയക്കാരി
തൃശൂർ : മാളയിൽ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. അധ്യാപിക മോളി ജോർജിൻ്റെ പരിചയക്കാരിയായ മാള സ്വദേശി അഞ്ജനയും സുഹൃത്തായ 18കാരനുമാണ് പ്രതികൾ. മോളിയുടെ മൂന്ന് പവന്‍റെ മാല ലക്ഷ്യമിട്ട് അഞ്ജന നടത്തിയ ആസൂത്രിത നീക്കമാണ് മോഷണ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം. മാള വൈന്തലയിൽ അംഗൻവാടി അദ്ധ്യാപികയാണ് മോളി ജോർജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മോളിയെ മൂവർ സംഘം പിന്തുടർന്നു. പിന്നാലെ എത്തിയ ഒരാൾ കണ്ണിൽ മുളകുപൊടി എറിഞ്ഞ്, മറ്റൊരാൾ മാല പൊട്ടിച്ചെടുത്തു. ഉടൻ തന്നെ ഇവർ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചു. മാള എസ്.ഐയുടെ നേതൃത്വത്തിൽ മാള–ചാലക്കുടി മേഖലകളിൽ അന്വേഷണം ഊർജ്ജിതമാക്കി, മണിക്കൂറുകൾക്കകം പ്രതികളെയും കണ്ടെത്തി. മാള സ്വദേശിനി 22 കാരി അഞ്ജന, 18 കാരൻ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി എന്നിവരാണ് പ്രതികൾ.