അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തി നവീകരിച്ച മാഹി – വടകര റെയിൽവേ സ്റ്റേഷനടക്കം 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മാഹി റെയിൽവേ സ്റ്റേഷനിൽ 10 കോടിയിൽപരം രൂപയുടെ വികസനമാണ് നടത്തിയത്. പ്രവേശനകവാടവും, പാർക്കിങ് ഏരിയകളും പുതുതായി നിർമ്മിച്ചു. പ്ലാറ്റ് ഫോമിന്റെ ഷെൽട്ടർ ഉയരംകൂട്ടൽ, തറയിൽ കടപ്പവിരിക്കലും പൂർത്തിയാക്കി. പൂന്തോട്ടം ഉൾപ്പെടെയുള്ള ഗ്രീൻ പാർക്കിങ് ഏരിയയും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷന്റെ ഇടത് വശത്തായി ബസ് ബേ, ഓട്ടോ പാർക്കിങ്, ടാക്സി പാർക്കിങ് ലിഫ്റ്റ് എന്നീ സൗകര്യവുമൊരുക്കിയത്.
റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് അർ.പി.എഫിൻ്റെ ഔട്ട് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. അംഗപരിമിതർക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി അംഗ പരിമിത സൗഹൃദ സ്റ്റേഷനാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച്‌ച രാവിലെ 9.30-ന് മാഹി റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസനാഥൻ, രമേശ് പറമ്പത്ത് എ.എൽ.എ, മാഹി അഡ്‌മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, പാലക്കാട് ഡിവിഷൻ മാനേജർ എസ്. ജയകൃഷ്ണൻ, എഴുത്തുകാരൻ എം. മുകുന്ദൻ, അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ, വാർഡ് മെംബർമാരായ ശശിധരൻ തോട്ടത്തിൽ, ഫിറോസ് കാളാണ്ടി തുടങ്ങിയവർ സംസാരിച്ചു.
മാഹി മുൻസിപ്പാലിറ്റി കമ്മീഷണർ സതേന്ദ്രസിംഗ്, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ സംബന്ധിച്ചു