ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; ആ രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി നിഷ്മയുടെ അമ്മ
മലപ്പുറം : ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു നിഷ്മയുടെ അമ്മ. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്
അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ല. വീഡിയോ കോളിലും സംസാരിച്ചിരുന്നു. എത്ര പേരാണ് കൂടെയെന്ന് പറഞ്ഞില്ല. അവർ ആരൊക്കെയാണെന്നും അറിയില്ല. കൂടെയുള്ള ആർക്കും ഒന്നും സംഭവിച്ചിട്ടുമില്ല. മകൾക്ക് മാത്രമായി അപകടം സംഭവിച്ചത് എന്താണെന്ന് അറിയണം. അന്വേഷണം കാര്യക്ഷമമായി നടക്കണം. രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക അന്വേഷണം നടത്തണം. എന്താണ് സംഭവിച്ചതെന്നും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു. രണ്ടു ദിവസം മുമ്പാണ് റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.