ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ യുവാവിനെ മദ്യപനെന്ന് കരുതി യാത്രികർ അവഗണിച്ചു. തത്സമയം എത്തിയ ഹെൽത്ത് ഇൻസ്പക്ടർ രക്ഷകനായി
തലശേരി : ബസ് കാത്തു നിൽക്കുന്നതിനിടയിൽ അപസ്മാരം വന്നതിനെ തുടർന്ന് ദേഹം തളർന്ന് ബസ് സ്റ്റാന്റിലെ പാസഞ്ചർ ലോബിക്കടുത്ത ട്രാക്കിൽ കുഴഞ്ഞു വീണ യുവാവിനെ മദ്യപനെന്ന് കരുതി യാത്രക്കാർ അവഗണിച്ച് ഒഴിഞ്ഞു മാറിയപ്പോൾ തത്സമയം സ്ഥലത്തെത്തിയ നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാറിന് തോന്നിയ സംശയം ഒരു സഹജീവിയുടെ ജീവൻ രക്ഷിക്കാനായി.
ഇന്നലെ (വ്യാഴം) വൈകിട്ട് നാലരയോടെ പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം.
ഇവിടെ പതിവ് പരിശോധനക്കെത്തിയതായിരുന്നു ഹെൽത്ത് ഇൻസ്പക്ടർ.
ഈ സമയം വായിൽ നിന്നും നുരയും പതയും ഒഴുകുന്ന നിലയിൽ ട്രാക്കിൽ മലർന്ന് വീണ യുവാവിനെ ചുറ്റും കൂടിയ യാതക്കാർ ഏന്തി നോക്കിയ ശേഷം മദ്യപിച്ച് വീണതാണെന്ന് പറഞ് ഒഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നതും സ്കൂളൂകൾ വിട്ട് എത്തിയ വിദ്യാർത്ഥികൾ ഇയാൾക്ക് സമീപത്ത് ബസ്സിൽ കയറാനായി
കൂട്ടം കൂടി നിൽക്കുന്നതും ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഹെൽത്ത് ഇൻസ്പക്ടർ അവിടേക്ക് എത്തിയത്.
ഇദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ വായിൽ നിന്ന് നുരയും പതയും ഒലിപ്പിച്ച് കണ്ണുകൾ മുകളിലോട്ട് ആയി കിടന്നുരുന്നത്തിനാലും മദ്യത്തിന്റെ മണം ഇല്ലാതിരുന്നതിനാലും അർദ്ധ അബോധാവസ്ഥയിൽ കിടന്നിരുന്ന യുവാവ് മദ്യപിച്ചു വീണതല്ലെന്ന് പെട്ടെന്ന് ബോധ്യമായി.
ഉടൻ 108 ആംബുലൻസ് വിളിച്ചു വരുത്തുകയും കൂടെയുണ്ടായ നഗരസഭാ ശുചീകരണ തൊഴിലാളി ഉമേഷിന്റെയും ആംബുലൻസ് ഡ്രൈവർ സിബി, ആംബുലൻസ് നഴ്സ് സന്തോഷ്, ബസ് എനൗൺസർ രമേശ്, ഷംസീർ ചോട്ടു തുടങ്ങിയ ബസ് സ്റ്റാന്റിലെ കച്ചവടക്കാരുടേയും സഹായത്തോടെ ഹെൽത്ത് ഇൻസ്പക്ടർ, അജ്ഞാത യുവാവിനെ ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാരുടെ പരിശോധനയിൽ യുവാവിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ അതേ ആംബുലൻസിൽ ഇയാളെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
പ്രാഥമിക വൈദ്യസഹായം കിട്ടാൻ അല്പം കൂടി വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നത്രെ.