ഇവിടുത്തെ മുസ്ലീങ്ങളെ പള്ളിയിൽ കയറി ആരും ബോംബിട്ടു കൊല്ലാറില്ല…പെൺകുട്ടികളുടെ തലയും കാലും വെട്ടാറില്ല….അവരെ പഠിക്കാൻ വിടുകയും ചെയ്യുമെന്ന് താലിബാനോട് നഖ്വി
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ചോർത്ത് താലിബാൻ കണ്ണീരൊഴുക്കേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. കശ്മീരിലെ മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ അവകാശമുണ്ടെന്ന താലിബാൻ വക്താവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നത് മറക്കരുത്.
ഇവിടുത്തെ മുസ്ലീങ്ങളെ പള്ളികളിൽ കയറി ആരും വെടിവെച്ചും ബോംബിട്ടും കൊല്ലാറില്ല. ഇവിടെ പെൺകുട്ടികൾ സ്‌കൂളിൽ പോയാൽ ആരും തലയോ കാലോ വെട്ടിമാറ്റാറുമില്ല. ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും അനുഭവിക്കുന്നവരാണ് കശ്മീരിലെ മുസ്ലിം ജനത.
ഇവിടെ വെടിയുണ്ടകളും ബോംബുകളുമല്ല മുസ്ലീങ്ങളുടെ സുരക്ഷയ്ക്കായി പ്രയോഗിക്കുന്നത്. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്. ആ സാഹചര്യത്തിൽ ഇന്ത്യയിലെ ഇവിടുത്തെ മുസ്ലീങ്ങൾക്കു വേണ്ടി താലിബാൻ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാൻ അഭ്യർഥിക്കുകയാണ് ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണമെന്നും നഖ്വി കൂട്ടിച്ചേർത്തു.