കേരള പൊലീസിനെ കുടുക്കി വീണ്ടും ഹണി ട്രാപ്പ്; പെട്ടുപോയവരിൽ ഡിവൈഎസ്പി മുതൽ എസ്ഐ വരെയുണ്ടെന്ന് സൂചന; പലരും ആത്മഹത്യയുടെ വക്കിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
സംസ്ഥാന പൊലീസിനെ കുടുക്കി വീണ്ടും ഹണിട്രാപ്പ് വിവാദം സേനയ്ക്കുള്ളിൽ ചർച്ചയാകുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് യുവതി ഹണിട്രാപ്പിൽ കുടുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്കിലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന പൊലീസിനെ കുടുക്കി ഹണി ട്രാപ്പ് വിവാദം സേനയ്ക്കുള്ളിൽ ശക്തമാകുന്നത്.
നേരത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന് എതിരെയുള്ള തെളിവുകൾ ഇന്റലിജൻസിന് ലഭിച്ചതിന് പിന്നാലെ അപരിചതരുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ സംസ്ഥാന ഇന്റലിജൻസിനും പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വീണ്ടും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങിയതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.
ഡിവൈഎസ്പി മുതൽ എസ്ഐ വരെയുള്ളവരെയാണ് തന്ത്രപൂർവം ഒരു യുവതി ഹണി ട്രാപ്പിൽ കുടുക്കിയിരിക്കുന്നത്. ഇതിലെ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്കിലാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. എന്നാൽ സംസ്ഥാന പൊലീസിലെ എഡിജിപി റാങ്കിലും, ഐ ജി റാങ്കിലുമുള്ള രണ്ട് ഉദ്യോഗസ്ഥരും ഹണി ട്രാപ്പിന്റെ ഇരകളാണ് എന്നും റിപ്പോർട്ടുകളുണ്ട്.
വലിയ തട്ടിപ്പിന് ഇരയായിട്ടും പരാതി നൽകാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് വിവരം. മാനഹാനിയും കുടുംബ ബന്ധവുമുൾപ്പെടെ തകരുമെന്ന ആശങ്കയുമാണ് ഉദ്യോഗസ്ഥരെ നടപടി സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ ചാറ്റുകൾ ഉപയോഗിച്ചാണ് യുവതി മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നുമാണ് വിവരങ്ങൾ. ഇത്തരത്തിൽ യുവതിയുടെ കൈവശമുള്ള വിവരങ്ങൾ പുറത്ത് വരുമോയെന്ന ആശങ്ക കാരണം ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും നടപടിക്ക് ഉന്നത ഉദ്യോഗസഥർ തയ്യാറാകുന്നില്ലെന്നും സേനയ്ക്ക് ഉള്ളിൽ വിമർശനമുണ്ട്.
അതേസമയം, വിഷയം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് കേരളാ പൊലീസ് നീങ്ങുന്നത്. എന്നാൽ വിഷയം അതീവ ഗുരുതരമാണെന്നും അത്ര വേഗം പരിഹരിക്കാൻ പറ്റുന്നതല്ല എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.