പാനൂർ : ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങിയ പശ്ചാത്തലത്തിൽ നരിക്കോട്ടുമലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കുന്നു. കണ്ണവം വനമേഖലയോട് ചേർന്ന പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ സ്ഥലത്തെത്തിയ കെ.പി.മോഹനൻ എം എൽ എ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി.
ആനയിറങ്ങിയ മേഖലയിൽ എംഎൽഎ, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെക്കീന തെക്കയിൽ, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, സെക്രട്ടറി വി.വി.പ്രസാദ്, പഞ്ചായത്തംഗം ഇ.സുധ, വനം വകുപ്പ് കണ്ണവം റഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്ത്,ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരായ ജിജിൽ, അശ്വനി, ജോബിൻ എന്നിവർ സന്ദർശിച്ചു.
ഫോറസ്‌റ്റ് ക്യാംപ് ഷെഡ് വഴി കടന്നു പോയ ആനക്കുട്ടം സമീപത്തെ വാഴക്കൃഷി നശിപ്പിച്ചു. ഒരു കുട്ടിയടക്കം 4 ആനകളാണ് എത്തിയത്. ഫോറസ്റ്റ് ക്യാമ്പ് ഷെഡിലെ രാത്രി കാവൽക്കാരൻ രതീഷിന്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കോളയാട് അതിർ ത്തിയിലാണ് പ്രദേശം. ചെന്നപ്പൊയിൽ പാതവഴിയാണ്
നരി ക്കോട്ടുമലയിലെത്തിയത്.
നൂറോളം പേർ താമസിക്കുന്ന പ്രദേശ ത്ത് ആനക്കുട്ടം എത്തിയതിൽ നാട്ടുകാർ ഭീതിയിലാണ്.
മേഖലയിൽ വൈദ്യുതി വേലി പൂർണമായും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ വേഗത്തിലാക്കുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
.