പാനൂർ :
ചെണ്ടയാട് സരസ്വതി വിജയം യുപി സ്കൂളിൽ എൽ കെ ജി, യു കെ ജി ക്ലാസുകളിൽ പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ആശയം വരകളിലൂടെ അവതരിപ്പിച്ച് തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സയാൻ.ചിത്രം വരയോടുള്ള സയാൻ്റെ താൽപര്യത്തിന് രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല പിന്തുണ കിട്ടിയതോടെ വരയുടെ വിസ്മയ ലോകത്തേക്കുള്ള ചുവടുവെപ്പ് അനായാസമായി.കോവിഡ് കാലത്ത് പഠനം വീട്ടുമുറികളിൽ ഒതുങ്ങിയപ്പോൾ ചിത്രങ്ങൾ വീട്ടുമുറ്റത്തെ ചുമരുകളിൽ ചിത്രം വരച്ച് തുടങ്ങിയതാണ് സയാൻ.സരസ്വതി വിജയം യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കെ തൻ്റെ വീട്ടുമതിലിൽ വരച്ച ചിത്രം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ അധ്യാപകരും നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തി സയാനെ അഭിനന്ദിച്ചു.അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റും ലഭിച്ച പ്രോത്സാഹനങ്ങൾ പ്രചോദനമായപ്പോൾ ചിത്രകലയിൽ പ്രത്യേക പരിശീലനം ഒന്നും ലഭിക്കാത്ത സയാന് ചിത്രരചനയിലുളള കഴിവ് ഒരു വരുമാന മാർഗം കൂടിയായി. മാവിലേരി ഇർഷാദുസ്സിബ്‌യാൻ മദ്രസയിൽ ചുമരിൽ വർണ ചിത്രങ്ങൾ ഒരുക്കി .ഇപ്പോൾ സരസ്വതി വിജയം യുപി സ്കൂളിലെ നഴ്സറി ക്ലാസ്സ് മുറികളിൽ ഒരുക്കിയ ചിത്രങ്ങളിൽ സയാൻ എന്ന ഒരു വലിയ കലാകാരനെയാണ് കാണാൻ സാധിച്ചത്.അക്കാനിശ്ശേരി ഓർക്കാട്ടേരി വീട്ടിൽ സമീറിൻ്റെയും ഹൈറുന്നിസയുടെയും മകനായ ഈ കൊച്ചു മിടുക്കൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്.