മാഹി : കണ്ണൂർ ജില്ലയും മാഹിയെ ബന്ധിപ്പിക്കുന്ന
അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതിന് പത്ത് ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ അടങ്കലിന് ഭരണാനുമതി ലഭിച്ചതായി വികസന കമ്മിഷണർ അറിയിച്ചു. ജനുവരി പതിനാലിനാണ് ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതി ജനുവരി മുപ്പതിന് ലഭിച്ചതായും അടുത്തയാഴ്ച ഇതിന്റെ ടെൻഡർ നടപടി തുടങ്ങുമെന്നും പൊതുമരാമത്ത് (ദേശീയപാത) വകുപ്പ് ശനിയാഴ്ച നടന്ന വികസന സമിതി യോഗത്തിൽ അറിയിച്ചു.
അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിന് പകരമായി പാലം നിർമിക്കണമെന്ന ഷാഫി പറമ്പിൽ എം.പിയുടെ നിരന്തരമായ ആവശ്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള നിലവിലുള്ള സ്ഥിതിയെന്താണ് എന്ന ഷാഫി പറമ്പിൽ എം.പി.യുടെ പ്രതിനിധി എം.പി. അരവിന്ദാക്ഷൻ്റെ ചോദ്യത്തിന് മറുപടിയായാണ് വികസനസമിതി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായി ഗതാഗതടസ്സം നേരിട്ട മാഹിപ്പാലത്തിന്റെ ശോചനീയാവസ്ഥ ജില്ലാ വികസന സമിതി യോഗത്തിൽ എം.പി. അരവിന്ദാക്ഷൻ നിരന്തരമായി അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിൽ രണ്ട് ആഴ്ച്ചയോളം പാലം അടച്ച് ഗതാഗതം നിരോധിച്ചു കൊണ്ട് 19.33 ലക്ഷം രൂപയുടെ അറ്റ കുറ്റപ്പണി നടത്തിയിരുന്നു.
1933 ൽ നിർമിച്ച പാലത്തിന്റെ തൂണുകൾ നിലനിർത്തി 1971 ൽ മേൽഭാഗം മാത്രം പുതുക്കിപ്പണിതിരുന്നു. ദേശീയപാതയിൽ മാഹിയെയും കണ്ണൂരിനെ ബന്ധിപ്പിക്കുന്ന പ്രധാന ഇടം കൂടിയാണ് മാഹിപ്പാലം. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് വന്നതോടുകൂടി തിരക്ക് കുറഞ്ഞുവെങ്കിലും ഇന്നും ഏറെ പേർ ഗതാഗത്തിനായി ഈ റോഡ് തന്നെയാണ് ഉപയോഗിക്കുന്നത്.
മാഹിയിൽ പുതിയ പാലം നിർ മിക്കുന്നത് യാഥാർഥ്യമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഷാഫി പറമ്പിൽ എം.പി. അറിയിച്ചു.