പാനൂർ : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാനൂർ ടൗണിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പാനൂർ പുത്തൂർ റോഡിലെ മലബാർ ഹോം സെൻറർ, മെട്രോ ഹോം സെൻറർ എന്നിവിടങ്ങളിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത് . വിവിധ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ കപ്പുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ , തെർമോകോൾ പ്ലേറ്റുകൾ എന്നീ നിരോധിതവസ്തുക്കളാണ് സ്ക്വാഡ് പിടിച്ചെടുത്തത്. ഇതിൽ ഏറിയ പങ്കും നിരോധിത പ്ളാസ്റ്റിക് ക്യാരിബാഗുകളാണ് . രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ .ആർ. അജയകുമാർ, സ്ക്വാഡ് അംഗം ശെരീകുൽ അൻസാർ, പാനൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ ശശി നടുവിലേക്കണ്ടി , പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ വിസിയ.എ, ബിജോയ് എം. എന്നിവർ പങ്കെടുത്തു .