'പി കെ ശ്യാമള സാധാരണ വ്യക്തിയല്ല' ; ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

'പി കെ ശ്യാമള സാധാരണ വ്യക്തിയല്ല' ; ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി
കണ്ണൂര്‍: പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്കെതിരെ ടി കെ ഗോവിന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയത് പച്ചനുണ പ്രചരണമാണ്. സിപിഎം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് കൂട്ടായ തീരുമാനപ്രകാരമാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ല. തളിപ്പറമ്പില്‍ പികെ ശ്യാമള സ്ഥാനാര്‍ത്ഥിയായത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഈ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. കെ കെ രാഗേഷ് പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും ആകെ ഉയര്‍ന്നുവന്ന പേര് പി കെ ശ്യാമളയുടേത് മാത്രമാണ്. ബന്ധുത്വം പരിഗണിച്ച് പാര്‍ട്ടി ആരെയും സ്ഥാനാര്‍ത്ഥിയാക്കാറില്ല. പി കെ ശ്യാമള സാധാരണ വ്യക്തിയല്ല, നീണ്ട വര്‍ഷത്തെ പാരമ്പര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമ്പോള്‍ ഉയര്‍ന്നു വരേണ്ട പേര് തന്നെയാണ് ശ്യാമളയുടേത്. പാര്‍ലമെന്ററി മോഹങ്ങള്‍ വെച്ചു നടക്കുന്ന വ്യക്തിയാണ് ടി കെ ഗോവിന്ദന്‍. അധികാര മോഹം കൊണ്ടു യുഡിഎഫിന് വിടുപണി ചെയ്യുകയാണ് ടി കെ ഗോവിന്ദനെന്നും കെ കെ രാഗേഷ് പറഞ്ഞു.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തളിപറമ്പില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അദ്ദേഹമൊഴികെ ആരും ഗോവിന്ദന്‍ മാഷുടെ പേര് പറഞ്ഞിട്ടില്ല. സെക്രട്ടറിയേറ്റ് യോഗത്തില്‍ മാത്രമല്ല ഒരു യോഗത്തിലും മാഷുടെ പേര് ഉയര്‍ന്നുവന്നില്ല. ഓരോരുത്തരുടെയും അംഗീകാരം മനസിലാക്കേണ്ട വിനയം ടി കെ ഗോവിന്ദന്‍ കാണിച്ചില്ല. അദ്ദേഹത്തിന് വേണ്ട പരിഗണന എല്ലാ സമയത്തും പാര്‍ട്ടി കൊടുത്തു. ടി കെ ഗോവിന്ദന്‍ പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍പ്പെട്ടിരിക്കുകയാണ്. അധികാര മോഹവുമായി നടക്കുന്നയാള്‍ കമ്യുണിസ്റ്റ് അല്ലെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.ആന്തൂര്‍ സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി കെ ശ്യാമളയ്‌ക്കെതിരെ കെട്ടിച്ചമച്ച നുണ കഥ പ്രചരിപ്പിക്കുകയാണ്. നുണ പ്രചരണങ്ങള്‍ കൊണ്ട് ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചത് കൊണ്ടാണ് മധുസൂദനന് ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്' അതാണ് അയാളെ പയ്യന്നൂരില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ കാരണമെന്ന് കെ കെ രാഗേഷ് പറഞ്ഞു. ആന്തൂര്‍ സാജന്‍റെ മരണത്തിൽ പികെ ശ്യാമളക്ക് പങ്കില്ലെന്നും കുടുംബത്തിന്‍റെ വികാരം ഉള്‍ക്കൊണ്ട് അന്വേഷണം നടത്തിയെന്നും എം വി ജയരാജനും വ്യക്തമാക്കി.