പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2024 – 25 വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഗണന മുൻനിർത്തി ഇത്തവണ അവതരിപ്പിച്ചത് ജൻ്റർ ബജറ്റ്
പാനൂർ :പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ബജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് മികച്ച പരിഗണന .വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ ആണ് ബജറ്റ് അവതരിപ്പിച്ചത്.
23,24,55,911 രൂപ വരവും, 22,07,91,750 രൂപ ചിലവും 11,66,4161 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങൾ പഠിച്ചു കൊണ്ട് അവരുടെ ക്ഷേമത്തിനും, ഉന്നമനവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് ഇത്തവണ ബജറ്റിൽ ഊന്നൽ. സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും ഉയർന്നിട്ടും എല്ലാ മേഖലകളിലും അദൃശ്യരായി കഴിയുന്ന സ്ത്രീകളെ ദൃശ്യവത്ക്കരിക്കുകയും, കുട്ടികളെ ശാക്തീകരിച്ച് ബാല സൗഹൃദ ഗ്രാമം സൃഷ്ടിക്കുക എന്നതും ബജറ്റിലെ കാഴ്ചപ്പാടാണ്. വനിതകൾക്കായി ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പുകൾ, സൈക്കിൾ ക്ലബുകൾ, വിവാഹാനന്തരം കരിയർ ബ്രേക്ക് വന്നിട്ടുള്ള യുവതികൾക്ക് ബ്രിഡ്ജിംഗ് കോഴ്സ്, ശുചിത്വ മേഖലക്കായി വനിതകളെ ഉൾപ്പെടുത്തി ഗ്രീൻ ടെക്നീഷ്യൻ സേന എന്നിവ രൂപീകരിക്കും. കൃഷി അനുബന്ധ മേഖലക്കായി 89,83,500 രൂപയും, ആരോഗ്യ – പാർപ്പിട – വിദ്യാഭ്യാസ മേഖലക്കായി 3,94,90,000 രൂപയും, വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലിന് വാടക ഇനത്തിൽ 1,40,000, കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർക്ക് വേതനം 2,04,000, വനിതകൾക്ക് ഗ്രൂപ്പടിസ്ഥാനത്തിൽ സ്വയംതൊഴിൽ സംരംഭത്തിനായി 4,50,000, സ്വയംതൊഴിൽ വ്യക്തിഗതമായി 3,60,000 രൂപയും നീക്കിവച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. കെ.കെ മണിലാൽ, ടി.ഹരിദാസ്, കെ.രവീന്ദ്രൻ, എംവി ബീന എന്നിവർ സംസാരിച്ചു.