കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവറുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്, മനപൂര്‍വമായ നരഹത്യക്ക് കേസ്
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കണ്ടെത്തൽ. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ഡ്രൈവർ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി ഏഴിനാണ് കുഴൽ മന്ദത്ത് ദേശീയ പാതയിൽ രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടം. ബസ് ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിന് എതിരെ യുവാക്കളുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മൂന്നു ദൃക്സാക്ഷികളുടെ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേർത്തത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബസ് ഡ്രൈവർ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോൾ സസ്പൻഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.