Latest News From Kannur

ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍; ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കും

0

കൊച്ചി: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎം നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ പാര്‍ട്ടിമാറ്റം പ്രഖ്യാപിച്ചത്.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അസ്വസ്ഥരായ ആളുകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും നല്ല സമീപനമാണുണ്ടായതെന്നും മുരളീധരന്‍ വ്യക്തമാക്കി. ജോ ജോസഫിന് വേണ്ടി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് പാർട്ടി മാറ്റം.

പി ടി തോമസുമായി അദ്ദേഹം മഹാരാജാസ് കോളജിൽ പഠിക്കാൻ വന്നപ്പോൾ മുതൽ അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷെ, തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയല്ല സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. പാർട്ടിയിലെ സജീവ പ്രവർത്തകർക്കാണ് സ്ഥാനാർത്ഥിത്വം നൽകേണ്ടിയിരുന്നതെന്നും എം ബി മുരളീധരൻ ആവർത്തിച്ചു.

സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ല.  അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. വിവാദത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും എം ബി മുരളീധരൻ വ്യക്തമാക്കി.

തൃക്കാക്കരയിൽ സ്ഥാനാ൪ത്ഥിത്വ൦ കോൺ​ഗ്രസിന്റെ സജീവ പ്രവ൪ത്തകർക്കാണ് അവകാശപ്പെട്ടതെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ലെന്നുമാണ് മുരളീധരൻ നേരത്തെ തുറന്നടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.