Latest News From Kannur

സ്വത്തിനായി ശല്യംചെയ്ത് പെണ്‍മക്കള്‍; നാലുകോടിയുടെ വസ്തു ക്ഷേത്രത്തിന് കാണിക്കയായി സമര്‍പ്പിച്ച് 65കാരന്‍

0

ചെന്നൈ: തിരുവണ്ണാമലയില്‍ പടവീടിലുള്ള രേണുകാംബാള്‍ അമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പരിശോധിച്ചപ്പോള്‍ ലഭിച്ചത് വസ്തുവിന്റെ ആധാരവും അത് ഇഷ്ടദാനം ചെയ്യുകയാണെന്ന കുറിപ്പും. സ്വത്തിന് വേണ്ടി മക്കളുടെ സമ്മര്‍ദ്ദം മുറുകിയപ്പോള്‍ വിമുക്തഭടനാണ് ആധാരം ക്ഷേത്രഭണ്ഡാരത്തില്‍ കാണിക്കയായി അര്‍പ്പിച്ചത്. നാലുകോടി രൂപ വിലമതിക്കുന്ന സ്വത്ത് ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്.ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ് വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കരസേനയില്‍ നിന്ന് വിരമിച്ച വിജയന്‍ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചുതാമസിക്കുകയാണ്. രണ്ടു പെണ്‍മക്കളുടെ കല്യാണം നേരത്തെ കഴിഞ്ഞു. സ്വത്ത് എഴുതിത്തരണം എന്നുപറഞ്ഞ് പെണ്‍മക്കള്‍ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാളുടെ ഭക്തനായ വിജയന്‍ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടും സ്ഥലവുമാണ് ദാനം ചെയ്യാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെ ചോദിക്കാന്‍ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഭണ്ഡാരത്തിലിട്ട സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നതാണ് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.