ജലനിരപ്പ് 133 അടി പിന്നിട്ട് മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് അടികൂടി ഉയർന്നാൽ തുറക്കും; അവസാനം തുറന്നത് 2022-ൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ദുര്‍ബലമായ മഴ ആണെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്‌നാടിന് കഴിയുക 136 അടി വെള്ളമാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമായാൽ അണക്കെട്ട് തുറക്കേണ്ടിവരും. 2022 ഓഗസ്റ്റിലായിരുന്നു അണക്കെട്ട് അവസാനമായി തുറന്നത്.
ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്‌നാട് സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടില്‍ 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുന്‍ വർഷത്തേക്കാള്‍ 12 അടി വെള്ളം അണക്കെട്ടില്‍ കൂടുതലാണ്. 72 അടി പരമാവധി സംഭരണശേഷിയുള്ള തമിഴ്‌നാടിന്റെ വൈഗ അണക്കെട്ടിൽ 63 അടിയാണ് നിലവിലെ ജലനിരപ്പ്.
കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് വൈഗൈ അണക്കെട്ട് തുറന്നു. വൈഗ അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത്. വൈഗ നദിക്കരയില്‍ മുന്നറിയിപ്പും നല്‍കി. കേരളത്തില്‍ കാലവര്‍ഷം ശക്തമായി മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകേണ്ടിവന്നാല്‍ വൈഗ അണക്കെട്ടിലാണ് ജലം സംഭരിക്കുക.