Latest News From Kannur

അന്‍വറിന്‍റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്: അടൂര്‍ പ്രകാശ്

0

മലപ്പുറം : പി. വി. അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ( Adoor Prakash ). അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫില്‍ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ തന്നെയാണ് പറഞ്ഞത്. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം എന്ന നിലയിലാണ്, യുഡിഎഫ് തീരുമാനം ടെലഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. സഹകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ലീഗ് യുഡിഎഫിനൊപ്പമാണ്. ഞങ്ങള്‍ അന്‍വറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി. വി. അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അന്‍വറുമായുള്ള ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചുവെന്നും, ഇനി ചര്‍ച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്‍റെ അഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ല. അത്തരത്തിൽ ഒരു ഒത്തുതീർപ്പ് വേണ്ട. നിലമ്പൂരില്‍ മത്സരിക്കേണ്ടതുണ്ടോ എന്നതെല്ലാം അന്‍വറിന്റെ ഇഷ്ടമാണ്. നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തികച്ചും രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും വി. ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.