ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിൻ, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വർഷം ആദ്യപാഠങ്ങള്‍.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാർഗരേഖ തയാറാക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൊലീസ്, എക്‌സൈസ്, ബാലാവകാശ കമീഷൻ, സോഷ്യല്‍ ജസ്റ്റിസ്, എൻ.എച്ച്.എം, വിമൻ ആൻഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ്.സി.ഇ.ആർ.ടി, കൈറ്റ്, എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.
വിദ്യാർഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍. സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്‍റർമാർ നിരന്തരം വിദ്യാർഥികളുമായി സമ്ബർക്കം പുലർത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഹയർ സെക്കൻഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകർക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി.
ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറൻസിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.