ന്യൂമാഹി :
വി.ആർ.സുധീഷിൻ്റെ ഇനീഷ്യൽ അർഥമാക്കുന്നത് പൊലെ തന്നെ എല്ലാവരെയും ചേർത്തുനിർത്തുന്ന കഥകളാണ് വി.ആർ. സുധീഷിൻ്റേതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു.
വി.ആർ.സുധീഷിൻ്റെ എഴുത്തു ജീവതത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആത്മകഥകൾ ഏറെയും ഒരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് കൂട്ടിയും കുറച്ചും എഴുതുന്ന ശുദ്ധനുണകളാണെന്നും അദ്ദേഹം പറഞ്ഞു.
വി.ആർ.സുധീഷിന് ആദരവും നൽകി.
എന്നെ എഴുത്തിൻ്റെ ലോകത്തേക്ക് ഉയരാൻ കരുത്തു പകർന്ന എഴുത്തുകാരനാണ് മുകുന്ദനെന്ന് വി.ആർ.സുധീഷ് മറുമൊഴിയിൽ പറഞ്ഞു. എൻ്റെ ആദ്യ പുസ്തകം പ്രസീദ്ധീകരിക്കുന്നതിനും മയ്യഴിയുടെ കഥാകാരനാണ് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ കരുത്തനായ എഴുത്തുകാരനാണ് സുധീഷ്, വംശാനന്തരതലമുറപോലുള്ള ക്ലാസ്സിക് കഥകളെഴുതും മുമ്പ് തന്നെ സുധീഷ് സാഹിത്യലോകത്തു അനിഷേധ്യ സ്ഥാനം നേടിയ എഴുത്തുകാരനാണെന്നും എം.മുകുന്ദൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സന്ദേശം നൽകുകയായിരുന്നു.
പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിച്ചു. പി. കൃഷ്ണപ്രസാദിന്റെ ‘ഹൂറി’ ചെറുകഥാ സമാഹാരം കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ (മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ) പുസ്തകം ഏറ്റുവാങ്ങി. ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തി. ഡോ. പി. രവീന്ദ്രൻ, രാജേഷ് പനങ്ങാട്ടിൽ, വി.കെ. രാധാകൃഷ്ണൻ, പ്രദീപ് കൂവ, ജിഷ ലോറൽ ഗാർഡൻ, ശ്രീനി പാലേരി, സി.കെ.രാജലക്ഷ്മി, സി.വി. രാജൻ പെരിങ്ങാടി, സി.കെ. രാജലക്ഷ്മി, പി.കൃഷ്ണപ്രസാദ്, സാലിഹ് പി.കെ.വി, എൻ.വി. അജയകുമാർ, വി.മുഹമ്മദ് ഫവാസ്, എം.എ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഗാനസന്ധ്യയും നൃത്താവിഷ്കാരവും നടക്കും.
എം. മുകുന്ദൻ പാർക്കിൽ രാവിലെ നടന്ന ചെറുകഥാ ശില്പശാല വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വി.ആർ സുധീഷ്, താഹ മാടായി എന്നിവർ ക്‌ളാസുകൾ നയിച്ചു. ക്യാമ്പ് ഡയറക്ടർ ഉത്തമരാജ് മാഹി, എൻ.കെ. സജീഷ്, ഷാജി കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു. വേദിയിൽ സുധീഷ് പൂക്കോമിന്റെ രേഖാ ചിത്ര പ്രദശനവുമുണ്ടായി.
🪷