ന്യൂഡൽഹി: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി)ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആർ നടത്തുന്ന ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
നേരത്തെ രാജ്യത്ത് ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചിരുന്നു.
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയതെന്നായിരുന്നുവിവരം.
ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. അതേസമയം ചൈനയിൽ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.