കണ്ണന്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്. ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിൽ കാറിൽ വന്നിറങ്ങിയ മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ കെ.എസ്.മായാദേവി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു.കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം വരവേൽപ് നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ഗോപികമാരുടെ സാന്നിധ്യത്തിൽ ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണൻ്റെ ചുമർചിത്രവും നിലവിളക്കും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു. ഗുരുവായൂരപ്പന്റെ അക്ഷരപ്രസാദമായ ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ പുതിയ ലക്കവും കൈമാറി. ഭക്തപ്രിയയുടെ മുഖചിത്രം കണ്ട് ” ഈ മാസിക വീട്ടിൽ വരുത്തുന്നുണ്ട്. ഞാൻ വായിക്കാറുണ്ട്” – കേന്ദ്ര മന്ത്രി പറഞ്ഞു. ഡി.എ കെ.എസ് മായാദേവി, എക്സി.എൻജിനീയർ എം.കെ. അശോക് കുമാർ, ദേവസ്വം മാനേജർ ഷാജു ശങ്കർ, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ്, ചുമർചിത്രം പഠനകേന്ദ്രം പ്രിൻസിപ്പാൾ നളിൻ ബാബു എന്നിവരുൾപ്പെടെയുള്ള ദേവസ്വം ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾ പ്രകൃതിദത്ത നിറത്തിൽ തയ്യാറാക്കിയ ചുമർചിത്രമാണ് മന്ത്രിക്ക് സമ്മാനിച്ചത്.