തിരുവനന്തപുരം: വിജിലൻസ് കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്‌പെൻഷൻ. ജയിലിലെ കുറ്റവാളികള്‍ക്ക് പരോളിനും സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.
വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതില്‍ ആക്ഷേപം ശക്തമായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കൊടി സുനിയടക്കമുള്ള ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖ സൗകര്യങ്ങളൊരുക്കാൻ ഡിഐജി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സുനിയുടെ ക്വട്ടേഷന്റെ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടു നിന്നു. ഒരു മാസം വിനോദിന്റെ അക്കൗണ്ടിലേയ്ക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40 ലക്ഷവും എത്തിയതായും വിജിലൻസ് കണ്ടെത്തി.
പണം വാങ്ങി വിനോദ് കുമാർ ചട്ട വിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൊടി സുനിയെ നിരന്തരമായി ജയിലില്‍ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടില്‍ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലില്‍ നിന്നും വിനോദ് കുമാറിനെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിനു പിന്നാലെ ഗൂഗിള്‍ പേ വഴിയും പണം കൈമാറി.
കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ട നിലവില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും ഡിഐജി പണം വാങ്ങി. ലഹരിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന മറ്റൊരു പ്രതിയില്‍ നിന്നും പണം കൈപ്പറ്റി.
ഇത്തരത്തില്‍ ഒരു മാസം മാത്രം ശമ്പളം കൂടാതെ അക്കൗണ്ടിലേയ്ക്ക് വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40,80000 രൂപയാണ് വന്നത്.