മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് ഊരി ച്ചതിൽ വിശദീകരണം തേടി ഡിജിപി അനിൽകാന്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് ഊരി ച്ചതിൽ വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ നാല് ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. മാസ്ക് ഊരിച്ചത് വിവാദമായതിന് പിന്നാലെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലെന്നായിരുന്നു പൊലീസിന്റെ അനൗദ്യോഗിക വിശദീകരണം. വ്യാപക പ്രതിഷേധത്തെതുടർന്ന് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം ഇന്നലെയാണ് പൊലീസ് പിൻവലിച്ചത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതൽ പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്. പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു. പകരം മാസ്ക് നൽകി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല.
അതേസമയം കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തന്നെ അറിയിച്ചിരുന്നു.