തൃശൂർ: പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ തൃശൂരിൽ സ്ഥിരീകരിച്ചു. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് രോഗം സ്ഥിരീകരിച്ചത്. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗി.
വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.
കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം.