കൊച്ചി: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, ഗുരുവായൂർ പുനലൂർ ഡെയ്‌ലി, പുനലൂർ ഗുരുവായൂർ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ.
നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് ഭാഗികമായി സർവീസ് നടത്തും. യാത്ര ബുദ്ധിമുട്ട് നേരിട്ടതോടെ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് പരശുറാം റദ്ദാക്കിയ നടപടി പിൻവലിച്ചത്. എറണാകുളം-ആലപ്പുഴ അൺറിസേർവ്ഡ് എക്‌സ്പ്രസും റദ്ദാക്കിയ സർവീസിൽ ഉൾപ്പെടുന്നു. 30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുന്നു.
തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്, നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി വിടുന്നത്. വേണാട് ട്രെയിനിന്റെ സമയത്ത് കൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ മെമു സർവീസ് നടത്തും. ഇത് രണ്ടുഭാഗത്തേക്കും സർവീസ് നടത്തും. മംഗലാപുരത്തിനും ഷൊർണൂരിനുമിടയിൽ പരശുരാമിന് പകരം ഒരു സ്‌പെഷ്യൽ ട്രെയിൻ സർവീസും നടത്തും.