ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ ഗദ്ദർ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വന മേഖലയിൽ പരിശോധന നടത്തുകയായിരുന്നു. സ്ഥലത്ത് ഭീകരർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതിനിടെ ഭീകർ വെടിയുതിർക്കുകയായിരുന്നു. സൈന്യവും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടൽ.
തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടക്കത്തിൽ ഒരു ഭീകരവാദിയെ വധിച്ചു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറിനു ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെയിലും ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. അതിനിടെയാണ് രണ്ടാമത്തെ ഭീകരനേയും വധിച്ചത്. പാകിസ്ഥാനിൽ നിന്നു ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് സൈന്യം ഒടുവിൽ വധിച്ചത്. അതിനിടെ രണ്ട് സൈനികർക്കു കൂടി വെടിയേറ്റ് ഗുരുതര പരിക്കേറ്റു. ഇവരേയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരിൽ രണ്ട് പേർ മരണത്തിനു കീഴടങ്ങിയത്.
പ്രദേശത്ത് ഇപ്പോഴും ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ലഷ്കർ ഭീകരരാണ് പ്രദേശത്ത് ഉള്ളത് എന്നാണ് സുരക്ഷാ സേന പറയുന്നത്