Latest News From Kannur

രാഷ്ട്രപതിയുടെ റഫറന്‍സ്: വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി; റഫറന്‍സ് നിലനില്‍ക്കുന്നതല്ലെന്ന് കേരളം

0

ന്യൂഡല്‍ഹി : ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. അടുത്ത മാസം 19 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും അധികാരം സംബന്ധിച്ച സുപ്രധാന വിഷയത്തിലാണ് സുപ്രീംകോടതി വിശദമായ വാദത്തിലേക്ക് കടക്കുന്നത്.

രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേള്‍ക്കുക. തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കേള്‍ക്കും. ഓഗസ്റ്റ് 19,20,21, 26 തീയതികളിലാണ് കേസില്‍ വാദം കേള്‍ക്കുന്നത്. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനെ എതിര്‍ക്കുന്നവരെ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 2,3, 9 തീയതികളില്‍ കേള്‍ക്കും.

അവശേഷിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരുടെ വാദം സെപ്റ്റംബര്‍ 10 ന് കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് പുറമേ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിത്രം നാഥ്, പി എസ് നരസിംഹ, അതുല്‍ എസ് ചന്ദാര്‍കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്ത് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയിരിക്കുന്നത്. ഭരണഘടനാപരമായി വളരെ പ്രധാനപ്പെട്ട കേസായിട്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് പരിഗണിച്ചപ്പോള്‍, രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കുന്നതല്ലെന്നും, മടക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓഗസ്റ്റ് 12നകം എല്ലാ കക്ഷികളും ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദം എഴുതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം 19 ന് വാദം കേള്‍ക്കല്‍ ആരംഭിക്കാനാണ് സുപ്രീംകോടതി തീരുമാനം.

Leave A Reply

Your email address will not be published.