നിലമ്പൂർ : യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സ്ഥാനാർഥി ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഷൗക്കത്ത് എങ്ങനെ യുഡിഎഫ് സ്ഥാനാർഥി ആയി എന്നതും വി.ഡി. സതീശനെ കുഴിയിൽ ചാടിച്ചവരെ കുറിച്ചെല്ലാം ആ ഘട്ടത്തിൽ താൻ തുറന്ന് പറയുമെന്നും അൻവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ പിണറായി സർക്കാരിനെ താഴെയിറക്കുക എന്ന ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള ലക്ഷ്യത്തിന് അതൊന്നു തടസ്സമേയല്ല. അത് മറ്റൊരു വിഷയമാണ്. അതുവേണമെങ്കിൽ തുറന്നു പറയുമെന്നും അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാം ഇക്കാര്യങ്ങൾ സംബന്ധിച്ച് താൻ തുറന്ന് പറച്ചിൽ നടത്തുമെന്നും അൻവർ കൂട്ടിച്ചേർത്തു. കെ.സുധാകരൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയ കോൺഗ്രസിന്റെ ഉന്നതരായ നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. കോഴിക്കോട് ഡിസിസി നേതൃത്വം ബന്ധപ്പെടുന്നുണ്ട്. ലീഗ് നേതാക്കളും ചർച്ച നടത്തുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ സാധിക്കും. പി.വി.അൻവർ നഗ്നനായി നടക്കുകയാണ്. അഴിച്ചുവെച്ച മുണ്ടും ഷർട്ടും ധരിക്കണം. മറ്റു മാന്യതകളൊന്നും പ്രതീക്ഷിക്കുന്നില്ല. കെ.സി.വേണുഗോപാലിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. അദ്ദേഹവുമായി വിഷയത്തിൽ ഇതുവരെ സംസാരിച്ചിട്ടില്ല.
അൻവറിനെ സഹകരിപ്പിക്കുന്ന സംബന്ധിച്ച് സതീശനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹം അക്കാര്യം പ്രഖ്യാപിക്കുന്നില്ല. സതീശനുമായി എനിക്ക് രാഷ്ട്രീയ ബന്ധം കുറവാണ്. കൂട്ടത്തിൽ കൂട്ടാനേ പറ്റാത്ത ചൊറിയും ചൊരങ്ങും പിടിച്ച ഒരുത്തനാണോ ഞാൻ എന്ന് കെ.സി.വേണുഗോപാലിനോട് ചോദിക്കും.
‘ഷൗക്കത്ത് എങ്ങനെ സ്ഥാനാർഥി ആയി എന്നും എന്തുകൊണ്ട് സ്ഥാനാർഥി ആയി എന്നും അൻവറിനെ എന്തുകൊണ്ട് സതീശൻ പ്രഖ്യാപിക്കാത്തത് എന്നും എനിക്കറിയാം. ഞാനിപ്പോൾ പറഞ്ഞ കുളം കലക്കുന്നില്ല. വസ്‌തുതകൾവെച്ച് സംസാരിക്കും കേരളത്തിലെ ജനങ്ങളോട്. കേരളത്തിലെ വലിയൊരു വിഭാഗം ഈ സർക്കാരിനെ താഴെയിറക്കാൻ പട്ടിണിക്കിടന്ന് പ്രവർത്തിക്കുന്നുണ്ട്. എന്തുകൊണ്ട് ഷൗക്കത്ത് സ്ഥാനാർഥിയാകാൻ പാടില്ലെന്ന് പറഞ്ഞതെന്ന് പറയേണ്ട ഘട്ടത്തിൽ വിശദീകരിക്കും. സതീശനെ ആരാണ് പറ്റിച്ചതെന്നും എങ്ങനെ പറ്റിച്ചതെന്നും പറയും. പ്രതിപക്ഷ നേതാവ് മാത്രമല്ല ഇതിൽ കുറ്റക്കാരൻ. അദ്ദേഹത്തെ ഈ കുഴിയിൽ ചാടിച്ച ഒന്നുരണ്ട് ആളുകളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും’ അൻവർ പറഞ്ഞു.