അഴിയൂർ കക്കടവിൽ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
അഴിയൂർ കക്കടവ് സ്വദേശി കൈലാസ് നിവാസിൽ ആർ.കെ. ഷിജു(39)വിനാണ് പരിക്കേറ്റത്. സംഭവത്തിൽ അഞ്ച് പേർക്കെതിരേ ചോമ്പാല പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കൽ നടേമ്മൽ റോഡിൽ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയുമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പുഴക്കൽ നടേമ്മൽ പ്രജീഷ്, നടേമ്മൽ രതീഷ്, സരിത്ത്. കക്കടവ് നിധിൻ, ശരത് എന്നിവരാണ് മർദ്ദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവർ ഷിജുവിൻ്റെ വീടിനു പരിസരത്തു വച്ചു മദ്യപിക്കാനായി എത്തിയപ്പോൾ തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു പരാതിയിൽ പറയുന്നു. കാൽമുട്ടിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വടകര ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികളെ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.