കണ്ണൂർ : കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസരംഗം സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരണം ശക്തിപ്പെടുത്തി സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കാനുമുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കണ്ണൂർ എം. എൻ. വിജയൻ പഠനകേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും പഠനം നടത്താൻ കഴിയുന്ന വിധം പൊതു സർവ്വകലാശാലകളെ ശക്തിപ്പെടുത്തുന്നതിനു പകരം സമ്പൂർണ്ണ സ്വകാര്യവൽക്കരണം എന്ന ആഗോളീകരണ നയത്തിൻ്റെ പ്രയോഗമാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള നീക്കത്തിനു പിന്നിലുള്ളത്. എൽ ഡി എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള വലിയ ചുവടുമാറ്റമാണിത്. ഇത് കേരളീയ പൊതുജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്വകാര്യ സർവ്വകലാശാലകൾ നടപ്പാക്കുന്നതിലൂടെ സംഭവിക്കുക സാധാരണക്കാരുടെ ആശ്രയമായ പൊതു സർവ്വകലാശാലകളുടെ തകർച്ചയാണ്. അക്കാദമിക് താല്പര്യങ്ങളെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻതൂക്കം വരുന്ന കലാലയാന്തരീക്ഷം കേരളത്തിലെ ബഹുഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാർത്ഥികളും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കലാലയങ്ങൾ അനാകർഷകമാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഈ സാഹചര്യം മുതലെടുക്കാൻ സ്വകാര്യ സർവ്വകലാശാലകൾക്ക് എളുപ്പം കഴിയും. അങ്ങനെ അമിത ഫീസും വാങ്ങി അവർ തഴച്ചുവളരുമ്പോൾ പൊതുമേഖലയിലുള്ള സർവ്വകലാശാലകൾ തകരുകയും ഉന്നത വിദ്യാഭ്യാസം സമ്പന്ന വിഭാഗത്തിനു മാത്രം പ്രാപ്യമാകുന്ന ദുരവസ്ഥയുണ്ടാകും. സ്വകാര്യ സർവ്വകലാശാലകൾക്ക് മുൻതൂക്കം നൽകുമ്പോൾ ഗവേഷണ താല്പര്യങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കാനുള്ള സാധ്യത കുറയും. ഇത് ഉന്നത വിദ്യാഭ്യാസത്തിൻ്റെ പരമമായ ലക്ഷ്യത്തെ ചോർത്തിക്കളയും.
ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരമാണ് സ്വകാര്യ സർവ്വകലാശാലകൾ എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ വാസ്തവം ഇതല്ല. ഉന്നതപഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ കോഴ്സുകൾ ഒരുക്കുന്നതിലും, പഠന ഉള്ളടക്കം നവീകരിക്കുന്നതിലും, അധ്യാപകരെ ഒരുക്കുന്നതിലുമുള്ള സർക്കാരിൻ്റെ വിമുഖതയാണ് ഉന്നത വിദ്യാഭ്യാസ പ്രതിസന്ധിയുടെ പ്രധാന കാരണം. പ്രധാന പ്രശ്നം പരിഹരിക്കുന്നതിനു പകരം ഉന്നത വിദ്യാഭ്യാസരംഗത്തു നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻവാങ്ങുകയും; പകരം സ്വകാര്യ മേഖലയെ കയറൂരി വിട്ട് പൊതുവിദ്യാഭ്യാസത്തിൻ്റെ വാണിജ്യവൽക്കരണത്തിന് ആക്കം കൂട്ടുകയുമാണ് സർക്കാർ.
കാൽനൂറ്റാണ്ടിലധികം കാലമായി പ്രാഥമിക വിദ്യാഭ്യാസ രംഗം മുതൽ നടപ്പാക്കി വരുന്ന ആഗോളീകരണ വിദ്യാഭ്യാസ പദ്ധതിയുടെ അനുക്രമമായ വികാസത്തിൻ്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണം. ഇതിൻ്റെ തുടർച്ച തന്നെയാണ് സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കവും.
നവോത്ഥാന നായകരും കർഷക- തൊഴിലാളി – ദേശീയ പ്രസ്ഥാന നായകരും മുൻകൈ എടുത്ത് രൂപപ്പെടുത്തിയ പൊതുവിദ്യാഭ്യാസ രംഗത്തിൻ്റെ തകർച്ചയ്ക്കു മുമ്പിൽ മൂകരായി നിന്നാൽ ചരിത്രം നമ്മളെ കുറ്റക്കാരെന്നു വിധിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണ നീക്കത്തിനെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നോട്ടു വരണമെന്ന് എം. എൻ. വിജയൻ പഠനകേന്ദ്രം ആഹ്വാനം ചെയ്തു.
🪷
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post