നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കാരിയൻ്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്. പോത്തിനെ മേയ്ക്കാൻ കാട്ടിൽ പോയപ്പോൾ ആന പുറകിൽനിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബുധനാഴ്‌ച 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളക്ടർ എത്താതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്ത്
സംഘർഷാവസ്ഥയിലുണ്ട്. ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിന് ശേഷം വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞയാഴ്ച നിലമ്പൂരിലുണ്ടായത്. പി.വി അൻവറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും അത് അൻവറിന്റെ അറസ്റ്റിലേക്കടക്കം നയിക്കുകയും ചെയ്തത് മണിയുടെ മരണത്തിന് ശേഷമായിരുന്നു.