മാഹി: പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മാഹിയുടെ അതിർത്തി പ്രദേശമായ പന്തക്കൽ മൂലക്കടവിൽ പുതിയ പെട്രോൾ പമ്പുകൾക്ക് അധികൃതർ അനുമതി നൽകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നു.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി നീളെ ഫളക്സ് ബോർഡുകൾ സ്ഥാപിച്ചു. മൂലക്കടവ് ഗ്രാമത്തിൽ നിലവിൽ 5 പെട്രോൾ പമ്പുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ഇതിന് പുറമെയാണ് മദ്യശാലകൾക്ക് സമീപത്തും മറ്റുമായി പുതിയ പമ്പുകൾക്ക് അനുമതി നൽകുന്നത്. ഒരു ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി.സ്ക്കൂൾ, ജുമാ മസ്ജിദ്, മദ്രസ എന്നിവയെല്ലാം ഈ ചെറിയ പ്രദേശത്ത് പ്രവർത്തിച്ച് വരുന്നുണ്ട്. ഇന്ധന വില ക്കുറവ് കാരണം വിദൂര സ്ഥലങ്ങളിൽ നിന്ന് പെട്രോൾ പമ്പുകളിലേക്ക് ചീറി പാഞ്ഞു വരുന്ന അവസ്ഥയാണ്. കാൽ നടയായി സ്ക്കൂളുകളിൽ പോകുന്ന വിദ്യാർഥികൾ ഭീതിയോടെയാണ് കടന്ന് പോകുന്നത്. കൂടാതെ മുലക്കടവ്, കോപ്പാലം, മാക്കുനി ഭാഗങ്ങളിൽ വാഹനപ്പെരുപ്പം കാരണം നിത്യേന ഗതാഗത ക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പമ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികൾ പ്രദേശത്തെ പാതയോരത്തെ സ്ഥലങ്ങൾ വാങ്ങി വെക്കുകയാണ്.