കണ്ണൂർ :
തീരക്കടൽ പ്രക്രിയകൾ കൊണ്ട് നിരന്തരം രൂപപ്പെടുന്ന ഒരു ചലനാത്മകമായ തീരപ്രദേശമാണ് പയ്യാമ്പലം. കാലാനുസൃതമായ കടലേറ്റ , വേലിയേറ്റ വ്യതിയാനങ്ങളോട് ഈ ബീച്ച് എങ്ങിനെ പ്രതികരിക്കുന്നു എന്നത് പൊതുജനങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കുന്ന ബ്ലൂ എഡ്ജ് വാക്ക് എന്ന ശാസ്ത്രവേദിയുടെ പരിപാടി കണ്ണൂർ – പയ്യാമ്പലത്ത് അരങ്ങേറി. തീരത്തിന്റെ ശാസ്ത്ര വിവരണം നടത്തിയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞനായ ഡോ: കെ. കെ.രാമചന്ദ്രൻ പയ്യാമ്പലത്തെ കുറിച്ചുള്ള ചില ആശങ്കകൾ കൂടി പങ്കു വെച്ചു.
നദികൾ വഴി തീരത്ത് അടിഞ്ഞു കൂടേണ്ട സ്വാഭാവികമായ എക്കലിന്റെ അഭാവം പയ്യാമ്പലം ബീച്ചിന്റെ പരപ്പിനെ ഇടുങ്ങിയതാക്കിയതായി മനസ്സിലാക്കുന്നു. പയ്യാമ്പലത്ത് അടുത്തിടെ നിർമ്മിച്ച പടന്ന തോടിന് കടലിലേക്ക് സുഗമമായി ഒഴുകി ചേരുന്നതിന് പണിത പുളിമുട്ട് തീരം വഴി ഒഴുകുന്ന മണ്ണിനെ തടുത്ത് താൽക്കാലികമായി ബീച്ച് വികസിക്കുന്നതിന് കാരണമായിട്ടുണ്ട്. പക്ഷേ ഇത് വടക്ക് ഭാഗത്തുള്ള തീരപ്രദേശങ്ങൾക്ക് ശോഷണം സംഭവിച്ച് ബീച്ചുകൾ ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാകുമോ എന്ന ആശങ്ക ചർച്ചകളിൽ പങ്കുവെക്കപ്പെട്ടു . ഭാവിയിൽ പയ്യാമ്പലത്തെ നടപ്പാത മണ്ണൊലിപ്പ് കാരണം താഴ്ന്ന് പോകാതിരിക്കാൻ അവയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു.
ശാസ്ത്രവേദി സംസ്ഥാന പ്രസിഡണ്ട് ഡോ.അച്യുത് ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്തവേദി ജില്ല പ്രസിഡണ്ട് ഡോ.ആർ.കെ.ബിജു അധ്യക്ഷത വഹിച്ചു. ട്രഷറർ കെ. സി.ശ്രീജിത്ത് സ്വാഗതവും സെക്രട്ടറി എസ്. പി.മധുസൂദനൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് എ. ആർ.ജിതേന്ദ്രൻ, എം. രാജീവൻ, കെ. എൻ.പുഷ്പലത,ആർ.ദിനേശ് തുടങ്ങിയവർ നേതൃത്വം നല്കി.