100% ജോലി ഉറപ്പ് നൽകി പരസ്യം വേണ്ട, അനുമതിയില്ലാതെ പേരും ഫോട്ടോയും ഉപയോഗിക്കരുത്: കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർഗരേഖ
ന്യൂഡൽഹി: കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ അന്തിമ മാർഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വിദ്യാർഥികളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം അവരെവച്ചു പരസ്യം നൽകാൻ എന്നും മാർഗരേഖയിൽ പറയുന്നു.അക്കാദമിക് സപ്പോർട്ട്, ഗൈഡൻസ്, സ്റ്റഡി പ്രോഗ്രാം, ട്യൂഷൻ എന്നീ നിർവചനങ്ങളിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും മാർഗരേഖയുടെ പരിധിയിൽ വരും. കുറഞ്ഞത് 50 കുട്ടികൾ ഉണ്ടാകണം. സ്പോർട്സ്, ഡാൻസ് അടക്കമുള്ള കലാകായിക ക്ലാസുകൾക്ക് ഇത് ബാധകമല്ല.ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) തയ്യാറാക്കിയ അന്തിമ മാർഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. സിസിപിഎ ഇതുവരെ 54 കോച്ചിങ് സെന്ററുകൾക്ക് നോട്ടീസ് നൽകുകയും, 54.60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കോച്ചിങ് സെൻ്ററുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോധപൂർവം വിവരങ്ങൾ മറച്ചുവെക്കുന്നതായി കണ്ടെത്തി. ഇത്തരം കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് എന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു.