സംസ്ഥാനത്ത് ജലമോഷണം തടയുന്നതിനായി കേരള വാട്ടർ അതോറിറ്റിയുടെ ആന്റി തെഫ്റ്റ് സ്ക്വാഡ് വ്യാപകമായ പരിശോധന ആരംഭിച്ചു. പൊതു ടാപ്പുകളിൽനിന്നു പൈപ്പുകൾ വഴിയോ , ഹോസുകൾ ഉപയോഗിച്ചോ ജലം ശേഖരിക്കുക, പൊതുടാപ്പ് ദുരുപയോഗം ചെയ്യുക, എയർ വാൽവുകൾക്ക് കേടു പാടുകൾ വരുത്തിയോ , മീറ്റർ കൃത്രിമമായി ഉപയോഗിച്ചോ ജലം മോഷ്‌ടിക്കുക, വിച്ഛേദിക്കപ്പെട്ട വാട്ടർ കണക്ഷനിൽനിന്ന് അനധികൃതമായി കണക്ഷൻ എടുക്കുക, ഗാർഹിക കണക്‌ഷനിൽനിന്നു ഹോട്ടലിലേക്കും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി ജലം ഉപയോഗിക്കുക, പൊതു ടാപ്പുകളിലെ ജലം ഉപയോഗിച്ച് മൃഗങ്ങളെ കുളിപ്പിക്കുക, വാഹനം വൃത്തിയാക്കുക, വാട്ടർ ലൈനിലേക്കു മോട്ടർ നേരിട്ടു ഘടിപ്പിച്ച് ജലം ശേഖരിക്കുക തുടങ്ങിയ പ്രവൃത്തികൾ ജല മോഷണത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. കേരള വാട്ടർ സപ്ലൈ സ്വീപേജ് ആക്‌ട് 1986 പ്രകാരം പിഴ, അധിക വാട്ടർ ചാർജ്, തടവ് തുടങ്ങിയ ശിക്ഷാ നടപടികൾ മേൽപറഞ്ഞ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ സ്വീകരിക്കും. പൊതു ടാപ്പുകളിൽനിന്ന് അനധികൃതമായി വെള്ളം ശേഖരിക്കുന്നവർക്ക് 3000 രൂപ വരെ പിഴയും അധിക വാട്ടർ ചാർജും ഒരു മാസം തടവും ലഭിക്കും. ഗാർഹിക കണക്‌ഷൻ ഉപയോഗിച്ച് കെട്ടിട നിർമാണ പ്രവൃത്തികൾക്കായി ജലം ശേഖരിച്ചാൽ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും അധിക വാട്ടർ ചാർജും നൽകേണ്ടി വരുന്നതിനു പുറമേ 2 വർഷത്തെ തടവും അനുഭവിക്കേണ്ടിവരും.