ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: ഒരു ലീഗ് പ്രവര്‍ത്തകന്‍ കൂടി കസ്റ്റഡിയില്‍; കൂടുതല്‍ അറസ്റ്റുണ്ടാകും
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ലീഗ് പ്രവര്‍ത്തകനായ സുബൈര്‍ കുരുടമ്പത്ത് ആണ് പിടിയിലായത്. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മർദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അറസ്റ്റുചെയ്ത നജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി.