സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് പരിശോധിക്കാൻ നിർദ്ദേശം, ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും തോക്കുകളുടെ ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങൾ പൊലീസ് പരിശോധിച്ച് ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. എറ്റിഎം, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങളാണ് പൊലീസ് പരിശോധിക്കുക.
സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാനായി പ്രത്യേക പരിശോധനയും നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.