ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം എത്രയാണെന്ന് കണ്ടെത്തണം. ചെന്നൈയില്‍ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. വാതില്‍പ്പാളി കൊണ്ടുപോയതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെതിരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മിനിറ്റ്‌സ് ബുക്കില്‍ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി. സന്നിധാനത്ത് യഥേഷ്ടം വിഹരിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കി. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.