വയോധികയെ ക്രൂരമായി ആക്രമിച്ച് മാല കവര്‍ന്നു; നാലാം ദിവസം ഉംറയ്‌ക്ക് പോയി; തിരിച്ചെത്തിയ പ്രതിയെ വരവേറ്റത് പോലീസ്
കണ്ണൂർ : വലിയന്നൂരിലെ ഫ്ലോർ മില്ലില്‍ ജീവനക്കാരിയായ വയോധികയെ ആക്രമിച്ച് കഴുത്തില്‍ നിന്നും മാല കവർന്ന കേസിലെ പ്രതി അറസ്റ്റില്‍.
വാരം സ്വദേശി അസ്ലം ആണ് അറസ്റ്റിലായത്. മോഷണത്തിന് ശേഷം പ്രതി ഉംറയ്‌ക്ക് പോയിരുന്നു. ഉംറയ്‌ക്ക് ശേഷം തിരിച്ചെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം 17 നായിരുന്നു അസ്ലം പുത്തൻവീട്ടില്‍ ശ്രീദേവിയെ(77) ക്രൂരമായി ആക്രമിച്ച് മൂന്നര പവന്റെ മാല മോഷ്ടിച്ചത്. അസ്ലമിന്റെ ആക്രമണത്തില്‍ ശ്രീദേവിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ വയോധിക ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആദ്യ ദിവസങ്ങളില്‍ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അസ്ലമിലേക്ക് എത്തിയത്.
വയോധികയെ ക്രൂരമായി ആക്രമിച്ച് മോഷണം നടത്തിയതിന്റെ നാലാം ദിവസമാണ് പ്രതി ഉംറയ്‌ക്ക് പോയത്. 15 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ഉണ്ടായത്. ചക്കരക്കല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്