അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും ഇന്നലെ പോയിരുന്നില്ല.
10 വർഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.
നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്‍റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും.