കോഴിക്കോട്:
വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാർഥികളിൽ നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻഎസ്എസ് അക്ഷരോന്നതിയ്ക്കായി സമാഹരിച്ചത് 5,000 പുസ്തകം. ഇനിയത് പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികൾക്കായി അറിവിന്റെ വെളിച്ചമാവും.
വിദ്യാർഥികൾ വായനയിലൂടെ ഉന്നതിയിലേക്ക് എന്ന സന്ദേശമുയർത്തി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പും പട്ടികവർഗ വികസന വകുപ്പും തയ്യാറാക്കിയ അക്ഷരോന്നതി പദ്ധതിയിലേക്കാണ് പുസ്തകം ശേഖരിച്ചത്. പുസ്തകവണ്ടിയൊരുക്കി രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 82 കോളേജുകളിലെത്തി ഈ പുസ്തകങ്ങൾ ജില്ലാ എൻ.എൻ.എസ് കൈപറ്റി. ജൂൺ 25 ന് കൊയിലാണ്ടി വടകര, കുറ്റ്യാടി മേഖലകളിലും ജൂൺ 27ന് ഫറോക്ക്, മുക്കം, ബാലുശ്ശേരി, കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ചുമാണ് പുസ്തകവണ്ടി പര്യടനം നടത്തിയത്.
കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പുസ്തകങ്ങൾ കാലിക്കറ്റ് സർവകലാശാല ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ് കളക്ടർ സ്നേഹിൽ കുമാർ സിങ് ഐ എ എസിനു കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ഡി. സാജൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ടി മുഹമ്മദ് സലിം മുഖ്യഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റൻ്റ് ഡയറക്ടർ കെ.വി രവികുമാർ, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടീ. ഷാഹുൽ ഹമീദ്, ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസർ ആർ. സിന്ദു, ആർ.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനോജർ എം.എസ് വിഷ്ണു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സുരേഷ് പുത്തൻ പറമ്പിൽ, ജിബിൻ ബേബി എന്നിവർ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിലെയും പട്ടിക വർഗ്ഗ വികസന വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥർ, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർമാർ, വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, എൻ എസ് എസ വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.