തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എം.എൽ.എ എ.പ്രദീപ് കുമാറിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഉത്തരവ് നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് കെ.കെ.രാഗേഷ് സ്ഥാനമൊഴിഞ്ഞ ചുമതലയിലേക്കാണ് പ്രദീപ് കുമാർ എത്തുന്നത്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.
സർക്കാരിന്റെ കാലാവധിതീരാൻ ഒരുവർഷം മാത്രമുള്ളതിനാൽ പ്രൈവറ്റ് സെക്രട്ടറി പാർട്ടിയിൽനിന്ന് വേണോ ഉദ്യോഗസ്ഥർ മതിയോ എന്നതരത്തിൽ ചർച്ച നടന്നിരുന്നു. അവസാനവർഷം നിർണായകമായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാൻ രാഷ്ട്രീയപശ്ചാത്തലമുള്ളയാൾ വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാർട്ടി മുൻ എംഎൽഎയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നല്ല രീതിയിൽ നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും എ.പ്രദീപ് കുമാർ പ്രതികരിച്ചു. ‘ശക്തമായി പ്രവർത്തിക്കുന്ന സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. പാർട്ടി നിയോഗിക്കുന്ന ഒരു ചുമതല ഏറ്റെടുക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നല്ല രീതിയിൽ നന്നായി ചെയ്യാൻ ശ്രമിക്കും. സർക്കാരിന്റെ മൂന്നാംമൂഴം എന്നത് സമൂഹം തീർച്ചപ്പെടുത്തിയ കാര്യമാണ്. അതിനായി ശ്രമിക്കും’ പ്രദീപ് കുമാർ പറഞ്ഞു.