പാനൂർ : പഹൽഗമിലുണ്ടായ ഭീകരാക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പാനൂരിലെ ഡോക്ടർ റാഷിദ് അബ്‌ദുള്ളയും കുടുംബവും. ഭാര്യ ഡോ. ഹബീബക്കും രണ്ട് മക്കൾക്കൊപ്പവുമായിരുന്നു ഇവർ കശ്മീരിലെത്തിയത്. പഹൽഗാമിൽ വിശ്രമത്തിനിടെ പൈൻമരക്കാട്ടിലെത്തി ഫോട്ടോയെടുക്കാനുള്ള തീരുമാനം വേണ്ടന്നുവെച്ചതാണ് ഇവർ രക്ഷപ്പെടാൻ കാരണം.
സംശയാസ്‌പദമായ സാഹചര്യത്തിൽ രണ്ടുപേരെ പ്രദേശത്ത് കണ്ടതായും ഒരുതവണ വെടിയൊച്ച കേട്ടതായും ഡോക്ടർ റാഷിദ് അബ്‌ദുള്ള പറഞ്ഞു. ശബ്ദം കേട്ട ഉടൻ മക്കളായ ഷസിൻ ഷാൻനെയും ഹെബിൻ ഷാൻനെയും ഭാര്യയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം നിലവിളികൾ മാത്രമായിരുന്നു ചുറ്റും കേൾക്കാൻ സാധിച്ചത്.
പിന്നീട് ഡൽഹിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഡോക്‌ടറും കുടുംബവും മാറിത്താമസിച്ചു. രക്ഷപ്പെട്ടിട്ടും വെടിയൊച്ചയും കൂട്ടക്കരച്ചിലും മനസ്സിൽനിന്ന് മായുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.