പാനൂർ :
പാനൂര്‍ നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. പി. ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.
പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര വാർഡിൽ, ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. കാട്ടുപന്നിയെ വെടിവെച്ച് കൊന്നതോടെ ഭീതിയിൽ കഴിഞ്ഞിരുന്ന ദേശവാസികൾക്ക് താല്ക്കാലിക ആശ്വാസമായി. എങ്കിലും പുല്ലൂക്കരയിലും പരിസര പ്രദേശങ്ങളിലും ഇനിയും കാട്ടുപന്നികൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട കാട്ടുപന്നിക്ക് നൂറ് കിലോയിലേറെ തൂക്കമുണ്ട്.