Latest News From Kannur

ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്

0

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്‌ച സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിച്ചേർന്നിട്ടില്ല. അതിനാൽ തന്നെ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ.

അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

യു.എസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മുമ്പ് പറഞ്ഞത്. സാധുവായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ കാര്യത്തിൽ ഉചിതമായത് ചെയ്യുമെന്നാണ് നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കയിൽ നിന്ന് യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്. അനധികൃത കുടിയേറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും യു.എസ്. പ്രതിനിധികൾ സംസാരിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യു.എസ്.സൈന്യത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Leave A Reply

Your email address will not be published.