ആറൻമുള സദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന പഞ്ച പാണ്ഡവ ക്ഷേത്ര ദർശന തീർഥാടന യാത്രയുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന ടാഗ് ലൈനിൽ ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും ഉൾപ്പെടും. സെപ്റ്റംബർ 28ന് പുറപ്പെടുന്ന പാക്കേജ് രാവിലെ 5.30ന് ആരംഭിച്ച് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര, തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവ ദർശിച്ച് അന്ന് രാത്രി ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്തി വള്ളസദ്യയിലും പങ്കെടുത്ത് തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. റൂം ചാർജും വള്ളസദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.