ലോൺ ആപ്പ് വഴി ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയുടെ 1,11,000 രൂപ ഓണ്‍ലൈനിലിലൂടെ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.
ഒഞ്ചിയം : പെരുമ്പാവൂര്‍ മുടിക്കല്‍ തച്ചിരുകുടി ആഷിക്കാണ് (38) ചോമ്പാല പോലീസിന്റെ പിടിയിലായത്. 2024 ജൂണില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ലോണ്‍ ആപ്പ് വഴി വായ്പയെടുക്കാന്‍ ശ്രമിച്ച ഒഞ്ചിയം സ്വദേശിയുടെ പണം ഓണ്‍ലൈനിലിലൂടെ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചോമ്പാല പോലീസ് നടത്തിയ അന്വേഷണത്തില്‍ പണം പ്രതിയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് പെരുമ്പാവൂര്‍ ബ്രാഞ്ച് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായി വന്നതായും പ്രതി നേരിട്ട് ചെക്ക് മുഖേന പിന്‍വലിച്ചതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത്. ചോമ്പാല പോലീസ് ഇന്‍സ്പക്ടര്‍ എസ്.ആര്‍.സേതുനാഥിന്റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത് പി.ടി, വിജേഷ് പി.വി, ഷമീര്‍ വി. കെ. ടി. എന്നിവര്‍ പെരുമ്പാവൂര്‍ എഎസ്പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്താല്‍ പ്രതിയെ പിടികൂടുകയായിരുന്നു.